ദുബായ്: ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷഭരിതമാകുന്നു. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചാണ് സൗദി അറേബ്യയും ഇറാനും പോരിനിറങ്ങുന്നത്. യെമനിലെ എംബസി സൗദി ബോംബിട്ട് തകര്‍ത്തെന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇറാന്റെ ആരോപണത്തോട് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷിയാ വിഭാഗമായ ഹൂതി വിതരുടെ കൈയ്യിലാണ് യെമന്‍ തലസ്ഥാനമായ സനാ. ഹൂതി വിമതര്‍ക്കെതിരെ സൗദി സൈനിക നടപടി ശക്തമാക്കിയിട്ടുണ്ട്. ഇതിന് യെമനിലെ സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. ഹൂതി വിമതര്‍ക്ക് നേരത്തെ ഇറാന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇറാനിലെ സൗദി എംബസിയിലെ രണ്ട് നയതന്ത്രജ്ഞരെ നേരത്തെ പ്രക്ഷോഭകര്‍ ആക്രമിച്ചു. ഇതില്‍ പ്രതിഷേധമറിയിച്ച് ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി വിച്ഛേദിച്ചു. ഇതിന് പിന്നാലെ ഭീകരാക്രമണ കേസില്‍ 47 പേരെ സൗദി വധശിക്ഷയ്ക്ക് വിധേയരാക്കി. ഇതില്‍ ഇറാനിലെ പ്രമുഖ ഷിയ പണ്ഡിതനായ നിമര്‍ അല്‍ നിമറും ഉള്‍പ്പെട്ടു.
വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് സൗദിയിലേക്കുള്ള ചരക്ക് കയറ്റുമതി ഇറാന്‍ നിരോധിച്ചു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ വലുതായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here