സിന്ധു നദീതട സംസ്കാര കാലത്തെ ജനത കന്നുകാലി മാംസം ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നെന്ന കണ്ടെത്തലുമായി പുതിയ പഠനം. “ജേർണൽ ഓഫ് ആർക്കിയോളജിക്കൾ സ്റ്റഡീസി”ല്‍ ആണ് പുതിയ പഠനത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്.
കാംബ്രിഡ്‍ജ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പി.എച്ച്.ഡിയുടെ ഭാഗമായി അക്ഷയ്ത സൂര്യനാരായണൻ എന്ന സ്കോളർ ആണ് പുതിയ പഠനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും സിന്ധുനദീതട സംസ്കാര പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സെറാമിക്ക് പാത്രങ്ങളില്‍ നിന്നാണ് കണ്ടെത്തലിന് അടിസ്ഥാനമായ തെളിവുകള്‍ ലഭിച്ചത്. അക്കാലത്തെ മൺപാത്രങ്ങളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് വിശദമായി പരിശോധിച്ച ശേഷമാണ് സിന്ധു നദിതട സംസ്കാരത്തിൽ ബീഫ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും കണ്ടെടുത്ത 172 വസ്തുക്കളിൽ നിന്നുമാണ് കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. പന്നി, പശു, പോത്ത്, എരുമ, ആട് മുതലായവയുടെ മാംസത്തിൽ നിന്നുള്ള കൊഴുപ്പിന്റെ സാന്നിധ്യമാണ് ഈ മൺപാത്രങ്ങളിൽ കണ്ടെത്തിയത്. ഇന്നത്തെ പാക്കിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായി പരന്നു കിടക്കുന്നതാണ് സിന്ധു നദിതട സംസ്കാരം.
നെല്ല്, ഗോതമ്പ്, വഴുതന, വെള്ളരി, മുന്തിരി എന്നിവ കൃഷി ചെയ്തിരുന്നതായും കൃഷി കാലാവസ്ഥക്കനുസരിച്ചു തന്നെ ആയിരുന്നു എന്ന് ഈ പഠനത്തിൽ പറയുന്നു.
പശു, എരുമ എന്നീ മൃഗങ്ങളുടെ എല്ലുകൾ ആണ് 50-60 ശതമാനത്തോളം ഉണ്ടായിരുന്നത്. 10 ശതമാനത്തോളം ആടിന്റെ എല്ലും മറ്റും കണ്ടെത്തിയിട്ടുണ്ട്. കന്നുകാലികളുടെ എല്ലുകൾ കൂടുതൽ കാണപ്പെട്ടതിനാൽ, സിന്ധു നദിതട സംസ്കാരത്തിൽ പോത്തിറച്ചി കൂടുതലായി കഴിച്ചിരുന്നു എന്ന് മനസിലാക്കാമെന്നും പഠനം പറയുന്നു. കൂടാതെ
ചില കാട്ടു മൃഗങ്ങളെയും പക്ഷികളെയും, മീനും എല്ലാം ഇവരുടെ ഭക്ഷണത്തിൽ ഉൾപെടുത്തിയിരുന്നു. എന്നാല്‍
കോഴിയിറച്ചി ഇവർ ഉപയോഗിച്ചതിന്റെ സൂചനകൾ കണ്ടെത്തിയിട്ടില്ലെന്നും പഠനം പറയുന്നു.
“സിന്ധുനദീതട സംസ്കാര ഇടങ്ങളില്‍ നിന്നും ലഭിച്ച വസ്തുക്കളില്‍ നടത്തിയ ലിപ്പിഡ് റെസിഡ്യൂസ് ടെസ്റ്റ്, ഇവിടുത്തെ പാത്രങ്ങളില്‍ മൃഗ മാംസ ശേഷിപ്പുകള്‍ ഉണ്ടെന്ന് തെളിയിക്കുന്നു. പന്നി, കന്നുകാലികള്‍, ആട്, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ശേഷിപ്പിക്കുകള്‍ കണ്ടെത്താന്‍ സാധിച്ചു. ഒരു പാത്രം വലിച്ചെടുത്ത കൊഴുപ്പിന്‍റെയും, എണ്ണയുടെയും സ്വഭാവം തിരിച്ചറിയാന്‍ ലിപ്പിഡ് റെസിഡ്യൂസ് സഹായിക്കും.
ലിപ്പിഡ്സിന് ഡീഗ്രഡേഷന്‍ സാധ്യത വളരെ കുറവാണ്, അതിനാല്‍ തന്നെ കണ്ടെത്തിയ വസ്തുക്കളില്‍ ഇത് സംബന്ധിച്ച പഠനം നടത്തുന്നത് ആഗോള വ്യാപകമായി പുരാവസ്തു ഗവേഷകര്‍ അനുവര്‍ത്തിക്കുന്ന രീതിയാണ്. എന്നാല്‍ ദക്ഷിണേഷ്യയില്‍ നിന്നും കണ്ടെത്തിയ പുരവസ്തുക്കളില്‍ ഇത്തരം പഠനം നടന്നത് വളരെ കുറച്ച് മാത്രമാണ് ” – പഠനത്തിന്‍റെ മുഖ്യ രചിതാവായ ഡോ. അക്ഷിത സൂര്യനാരായണന്‍ കോംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ആര്‍ക്കിയോളജി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു
“ഇതിനു മുൻപ് വന്ന രണ്ട് പഠനങ്ങൾ പാൽ ഉത്പന്നങ്ങളുടെ ഉപയോഗവും, വിവിധ പച്ചക്കറികളുടെ ഉപയോഗവും ഉണ്ടായിരുന്നു എന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ അക്ഷയ്ത സൂര്യനാരായണൻ അതിനെ ഒരു പടി കൂടി മുന്നോട്ടു കൊണ്ടുപോയിരിക്കുന്നു ” എന്ന് പ്രശസ്ത പുരാവസ്തു ഗവേഷകൻ വസന്ത് ഷിൻഡെ അഭിപ്രായപെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here