മസ്‌കത്ത് എയർപോർട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ താൽകാലികമായി നിർത്തി വെച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള മുൻ കരുതൽ എന്ന നിലയിലാണ് വിമാന സർവ്വീസ് നിർത്തി വെച്ചത്. വിമാനങ്ങളുടെ പുതുക്കിയ ഷെഡ്യൂൾ പിന്നീട് അറിയിക്കും.
ഒമാൻ തീരത്തോടടുക്കുന്ന ചുഴലിക്കാറ്റ് വൈകീട്ടോടെ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച രാത്രി മുതൽ മസ്‌കത്ത്, ബാത്തിന ഗവർണറേറ്റുകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. വരും മണിക്കൂറുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ കൂടുതൽ കനക്കും.
അതേസമയം, കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. മസ്‌കത്തടക്കം ഒമാന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ചുഴലിക്കാറ്റിനെ തുടർന്ന് മഴയും കാറ്റും മൂലം താമസ സ്ഥലത്തു വെള്ളം കയറിയതിനാൽ നിരവധി കുടുംബങ്ങളെ മസ്കറ്റ് ഗവര്ണറേറ്റിലെ അമിറാത്ത് വിലയാത്തിലെ അഭയകേന്ദ്രങ്ങങ്ങളിലേക്കു മാറ്റി പാർപ്പിച്ചു.
റോഡുകളിൽ വെള്ളം കയറിയതിനാൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി മസ്‌കത്ത്, മത്ര ഭാഗങ്ങളിൽ വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയ 55 പേരെ രക്ഷിച്ചു. കനത്ത മഴയില്‍ ഒമാനിലെ റുസായിൽ മലയിടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ മലയിടിഞ്ഞു വീണാണ് രണ്ടു പേർ മരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here