കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്ക് മുന്നിലും കീഴടങ്ങില്ല: എ വിജയരാഘവന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്ക് മുന്നിലും കീഴടങ്ങില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഒരു വര്‍ഗീയവാദിക്കും ഇവിടെ സംഘര്‍ഷമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ശക്തികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും കേരളത്തില്‍ തുടര്‍ഭരണമുണ്ടായി. കൊവിഡിന് മുമ്പില്‍ വലതുപക്ഷ രാജ്യങ്ങള്‍ വീണു, കേരളം മാത്രം നിന്നു. അത് നാം മറക്കരുത്. രാജ്യത്ത് ക്രമസമാധാനം ഏറ്റവും നല്ല നിലയിലുള്ളത് കേരളത്തിലാണ്. കേരളത്തിലെ പൊലീസ് മികച്ചതെന്ന് വീണ്ടും തെളിയിച്ചു. തൃശൂര്‍ എടിഎം കവര്‍ച്ചക്കാരേയും എംടിയുടെ വീട്ടിലെ മേഷ്ടാക്കളേയും വേഗം പൊലീസ് പിടികൂടി.

ALSO READ:‘രക്തസാക്ഷി കുഞ്ഞാലിയുടെ സഖാവായി മരിക്കുന്നത് വരെ ഞാൻ നിൽക്കും’: നിലമ്പൂരിലെ സിപിഐഎം വിശദീകരണ യോഗത്തില്‍ നിലമ്പൂര്‍ ആയിഷ

പി വി അന്‍വര്‍ വലിയ അണക്കെട്ട് കെട്ടിയ ആളെന്ന് മാധ്യമങ്ങള്‍ തന്നെ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഏറ്റവും വലിയ കള്ളന്‍ അന്‍വറായിരുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മഹാന്‍ അന്‍വറായി. ഇപ്പോള്‍ മാധ്യമ സുഹൃത്തുക്കള്‍ രാവിലെ മുതല്‍ അന്‍വറിന്റെ വീട്ടിലാണ്. സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ മാധ്യമങ്ങള്‍ നല്‍കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്കും മുന്നിലും കീഴടങ്ങില്ല. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആളെ കിട്ടിയതിന്റെ ആഘോഷം ആണ് നടക്കുന്നത്. ഇതെല്ലാം ആളുകള്‍ക്ക് മനസിലാകും. കള്ളക്കടത്തും ഹവാലയും പോലുള്ള എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനവും വേണമെന്ന് ചിന്തിക്കുന്നവരുണ്ട്. അവരുടെ കൈയ്യടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ട. അന്‍വറിന് അതാണ് വേണ്ടത്- വിജയരാഘവന്‍ പറഞ്ഞു.

കേരള പൊലീസ് മര്യാദക്കാണ് പ്രവര്‍ത്തിക്കുന്നത്. അല്ലെങ്കില്‍ അങ്ങനെ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്ന ആള്‍ ഇവിടെ ഉണ്ട്. പണ്ട് പോളണ്ട് പോളണ്ട് എന്ന് പറയരുത് എന്ന് ശ്രീനിവാസന്‍ പറയും പോലെ ആണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്.
കേരളാ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക എന്നത് ആര്‍എസ്എസ് അജണ്ടയാണ്. ഗവര്‍ണര്‍ ഇവിടെ നിന്നു കാണണം എന്നുള്ള ഒരാളേ കേരളത്തിലേ ഉള്ളൂ. അത് കോണ്‍ഗ്രസുകാരനായ തിരുവഞ്ചൂരാണ്.

അന്‍വര്‍ ഏറ്റവും ചെറുതായത് ഇ എന്‍ മോഹന്‍ദാസിനെ ആര്‍എസ്എസ് എന്ന് വിളിച്ചപ്പോഴാണ്. ഇപ്പോള്‍ മലപ്പുറം എന്നതിന് വേറെ ഒരു അര്‍ത്ഥമുണ്ടാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നു. മതസൗഹാര്‍ദത്തിന്റെ നാടാണിത്. അതിനുവേണ്ടി പ്രയത്‌നിച്ചവരാണ് ഇടതുപക്ഷം. മലപ്പുറത്ത് മതസൗഹാര്‍ദത്തിന്റെ അടിത്തറ പണിതത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ് സര്‍ക്കാരെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ALSO READ:പാര്‍ട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വകവെച്ച് തരില്ല: ഇ പദ്മാക്ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here