ജനകീയ ടൂറിസം വികസനത്തിന്റെ ബേപ്പൂര്‍ മാതൃക ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടു: മന്ത്രി മുഹമ്മദ് റിയാസ്

tourism development

ജനകീയ ടൂറിസം വികസനത്തിന്റെ ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ മാതൃക ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഐസിആര്‍ടി ഇന്ത്യ ചാപ്റ്ററിന്റെ ഉത്തരവാദിത്ത ടൂറിസം അവാര്‍ഡിനര്‍ഹമായ ‘ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി’ യൂണിറ്റുകള്‍ക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: മണ്ണിന്റെ ഉത്സവത്തിന് കൊടിയേറി; കളമശ്ശേരി കാർഷികോത്സവത്തിന് തുടക്കം കുറിച്ചു

കേരള ഉത്തര വാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയിലൂടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിക്ക് ഐസിആര്‍ടി ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചത് വലിയ അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. എംപ്ലോയിംഗ് ആന്‍ഡ് അപ്സ്‌കില്ലിംഗ് ലോക്കല്‍ കമ്മ്യൂണിറ്റി എന്ന വിഭാഗത്തിലാണ് ഈ വര്‍ഷത്തെ ഗോള്‍ഡ് അവാര്‍ഡ് ബേപ്പൂരിന് ലഭിച്ചത്. സ്ത്രീ ശാക്തീകരണം, ടൂറിസം സംരംഭകരെ വളര്‍ത്തിയെടുക്കല്‍, ടൂറിസം പാക്കേജുകള്‍ വഴി പാരമ്പര്യ തൊഴിലുകള്‍ക്കു നല്‍കിയ വികസനം തുടങ്ങിയവയിലൂടെ ബേപ്പൂരിലെ ജനജീവിതത്തില്‍ ടൂറിസം വഴി കൈവന്ന മാറ്റങ്ങള്‍ പരിഗണിച്ചാണിതെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

Also Read: ഓണവിപണി സജീവം; ഓണം ഫെയറുകളിൽ വൻ തിരക്ക്

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി 829 പേര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാനായി. ഈ തൊഴിലുകളെ ടൂറിസവുമായി ബന്ധപ്പെടുത്തി വരുമാനമാര്‍ഗങ്ങളായി അവയെ മാറ്റി. 112 ആര്‍ടി യൂനിറ്റുകളാണ് ബേപ്പൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് വഴിയൊരുക്കി. ടൂറിസം പദ്ധതികളിലൂടെ പ്രദേശത്തെ സാധാരണക്കാരുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതി സാധ്യമാക്കാന്‍ പദ്ധതി വഴി സാധിച്ചതായും മന്ത്രി പറഞ്ഞു. മലബാറിന്റെ ടൂറിസം മേഖലയുടെ കുതിപ്പിന് കാരണമാവുന്ന മലബാര്‍ വാട്ടര്‍ ഫെസ്റ്റിനെ കുറിച്ച് അനാവശ്യമായ പ്രചാരണങ്ങള്‍ നടത്തുന്നത് നാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു. വൈവിധ്യമാര്‍ന്ന ടൂറിസം പദ്ധതികളിലൂടെ ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് ശ്രമം. ടിപ്പു സുല്‍ത്താന്‍ കോട്ടയെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള എല്ലാ ശ്രമങ്ങളും ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന ഉറപ്പും മന്ത്രി നൽകി.

Also Read: ഓണവിപണിയിൽ സ്റ്റാറായി സപ്ലൈക്കോ; കുറഞ്ഞ വിലയിലെ ഗുണമുള്ള സാധനങ്ങൾക്കായി ജനത്തിരക്ക്

ഫറോക്ക് ഗവ. ഗണപത് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ് അധ്യക്ഷനായി. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ബേപ്പൂര്‍ മണ്ഡലം വികസന മിഷന്‍ ചെയര്‍മാന്‍ രാധ ഗോപി, ടൂറിസം വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ഡിഡിപിസി സെക്രട്ടറി, ടൂറിസം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ശ്രീകല ലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News