വെളളിത്തിരയിലെ മധു മന്ദഹാസം: മലയാള സിനിമയുടെ കാരണവര്‍ക്ക് ഇന്ന് പിറന്നാള്‍

madhu

മലയാള സിനിമയുടെ കാരണവര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മധുവിന് ജന്മദിനാശംസകള്‍.

അടങ്ങാത്ത കടലിലെ ഓളം പോലെ മനസില്‍ നിറയെ മോഹവുമായി പുറക്കാട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടി എന്ന ദുരന്ത കാമുകന്‍ നടന്നുകയറിയത് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയത്തിലേക്ക്…

ALSO READ:  ഇരട്ട സ്വർണം നേടി ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയുടെ മിന്നും പ്രകടനം, ഓപ്പൺ-വനിതാ വിഭാഗങ്ങളിലായാണ് ചരിത്ര നേട്ടം

മലയാളത്തിലെ നിരാശാകാമുകന്മാര്‍ക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്. മലയാളികള്‍ പ്രണയത്തിന്റെ തീവ്രമായഭാവങ്ങളെല്ലാം കണ്ടതും പരീക്കുട്ടിയുടെ മുഖത്ത് തന്നെ പ്രണയനൈരാശ്യം മാത്രമല്ല ആ മുഖത്ത് ഒട്ടേറെ ഭാവങ്ങളും വികാരങ്ങളും മിന്നിമാഞ്ഞു. മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിച്ച പ്രിയ നടനെ മലയാളികള്‍ ഇന്നും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നത് അതുകൊണ്ട് തന്നെയാണ്.

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബര്‍ 23നാണ് ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കി പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതല്‍ 1959 വരെയുള്ള കാലഘട്ടത്തില്‍ നാഗര്‍കോവിലിലെ എസ് ടി ഹിന്ദു കോളേജിലും സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും ഹിന്ദി അധ്യാപകന്‍ ആയി സേവനമനുഷ്ഠിച്ചു

അപ്പോഴും മാധവന്‍ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടടങ്ങിയിരുന്നില്ല. ഒരിക്കല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തില്‍ കണ്ട അദ്ദേഹം രണ്ടും കല്‍പ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡല്‍ഹിക്ക് തിരിച്ചു. 1959 ല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു. എന്‍.എസ്.ഡിയില്‍ പഠിക്കുന്ന കാലത്ത് രാമു കാര്യാട്ടുമായി അടുപ്പത്തിലായി.

ALSO READ: ചുവപ്പണിഞ്ഞ് ലങ്ക; മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്ക്

മാധവന്‍ നായര്‍ എന്ന മധു 1963ലാണ് മൂടുപടമെന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കു കടന്നുവരുന്നത്. അതിനൊപ്പം തന്നെ ‘നിണമണിഞ്ഞ കാല്പാടുകളിലും’ അദ്ദേഹം അഭിനയിച്ചു. രണ്ടു ചിത്രങ്ങളും മലയാളസാഹിത്യത്തില്‍ തലപ്പൊക്കം നേടിയ രണ്ടു സാഹിത്യസൃഷ്ടികള്‍ ആയിരുന്നു. ആദ്യത്തേത് എസ് കെ പൊറ്റെക്കാട്ടിന്റേതും രണ്ടാമത്തേത് പാറപ്പുറത്തിന്റേതും

സത്യനും പ്രേംനസീറും നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് സിനിമയിലേക്കെത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാന്‍ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവര്‍ന്നു.

വിഖ്യാത എഴുത്തുകാരായ ബഷീര്‍, എം.ടി വാസുദേവന്‍ നായര്‍, പാറപ്പുത്ത്, എസ്.കെ. പൊറ്റെക്കാട്ട്, തോപ്പില്‍ ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരുടെ സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള അവസരം മധുവിന് ലഭിച്ചു. ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗവിനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍ പ്രേമത്തിലെ ഇക്കോരന്‍, ഏണിപ്പടികളിലെ കേശവപിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ്.. തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ സെല്ലുലോയ്ഡില്‍ മധു പകര്‍ന്ന ഭാവതീക്ഷ്ണതകള്‍ സുവര്‍ണ ലിപികളില്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.

ALSO READ: പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ പതിനായിരത്തോളം പേര്‍ സിവില്‍ ഡിഫന്‍സ് സേനയായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഉണ്ടാകും: മുഖ്യമന്ത്രി

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി എന്ന ദുരന്ത കാമുകന്‍ നടന്നുകയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. മന്നാഡേ ആലപിച്ച ‘മാനസമൈനേ വരൂ….’ എന്ന ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷവും മധുവിനെ കാണുമ്പോള്‍ ചെമ്മീനിലെ സംഭാഷണങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്. മിമിക്രി താരങ്ങള്‍പോലും മധുവിനെ അനുകരിക്കുന്നത് ചെമ്മീനിലെ സംഭാഷണങ്ങളിലൂടെയാണ്.

പ്രേംനസീര്‍ മലയാളസിനിമയിലെ നിത്യഹരിത നായകനായിരുന്നുവെങ്കില്‍ മധു നിത്യവിസ്മയമാണെന്നും തന്നെ പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News