‘അസാമാന്യമായ സംഘാടകമികവും പ്രത്യയശാസ്ത്ര ദൃഢതയും ഒത്തിണങ്ങിയ നേതാവ്’: ചടയൻ ഗോവിന്ദന്റെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി

pinarayi vijayan

ചടയൻ ഗോവിന്ദന്റെ ഇരുപത്തിയാറാം ചരമ വാർഷികത്തിൽ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യയശാസ്ത്ര വ്യതിയാനങ്ങൾക്കെതിരെ കൃത്യമായ നിലപാടെടുത്ത അദ്ദേഹം സംഘടനയെ കേരളത്തിൽ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുന്നതിൽ വലിയ പങ്കാണ് വഹിച്ചതെന്നും ഏതു പ്രതിസന്ധി ഘട്ടത്തിലും ആത്‌മധൈര്യം കൈവിടാതെ പാർട്ടിയെ നയിച്ച അദ്ദേഹം അസാമാന്യമായ സംഘാടകമികവും പ്രത്യയശാസ്ത്ര ദൃഢതയും ഒത്തിണങ്ങിയ നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ സ്മരണ കരുത്തുപകരുമെന്നു പറഞ്ഞ മുഖ്യമന്ത്രി ചടയന്റെ മരിക്കാത്ത ഓർമകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 26 വർഷം തികയുകയാണ്. ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനുമായ സഖാവ് ചടയൻ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.
1948-ൽ തന്റെ പതിനേഴാമത്തെ വയസ്സിൽ പാർടി സെല്ലിൽ അംഗമായ അദ്ദേഹം സമരതീക്ഷ്ണമായ നിരവധി അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. കൊടിയ മർദ്ദനങ്ങൾക്കും ജയിൽ വാസങ്ങൾക്കും ഇരയായ സഖാവിന്‌ ഒരുപാട് കാലം ഒളിവിൽ കഴിയേണ്ടിയും വന്നു. 1964-ല്‍ രൂപീകരണ വർഷത്തിൽ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ അധികം താമസിയാതെയെത്തി.
പ്രത്യയശാസ്ത്ര വ്യതിയാനങ്ങൾക്കെതിരെ കൃത്യമായ നിലപാടെടുത്ത അദ്ദേഹം സംഘടനയെ കേരളത്തിൽ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. സഖാവ് ചടയനൊപ്പം പതിറ്റാണ്ടുകളാണ് ഒന്നിച്ചു പ്രവർത്തിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ നേതൃപാടവവും ഉൾക്കാഴ്ചയും അണുവിട തെറ്റാത്ത സംഘടനാ ബോധവും വളരെ അടുത്തുനിന്നും അനുഭവിച്ചറിയാനായി.
ഏതു പ്രതിസന്ധി ഘട്ടത്തിലും ആത്‌മധൈര്യം കൈവിടാതെ പാർടിയെ നയിച്ച ചടയൻ അസാമാന്യമായ സംഘാടകമികവും പ്രത്യയശാസ്ത്ര ദൃഢതയും ഒത്തിണങ്ങിയ നേതാവായിരുന്നു. പാർടിയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ സഖാവിന്റെ സ്മരണ കരുത്തുപകരും. സഖാവ് ചടയന്റെ മരിക്കാത്ത ഓർമകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News