‘എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുക എന്ന് പറഞ്ഞ് ദുർവ്യാഖ്യാനിച്ച് പ്രചരിപ്പിച്ചു’: മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കുന്നതിന് കേന്ദ്രത്തിന് നൽകിയ മെമോറാണ്ടത്തിൽ ഒരിടത്തും പെരുപ്പിച്ച് കാട്ടിയ കണക്കുകൾ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി സഹായം ലഭിക്കണം എന്നത് മുന്നിൽ കൊണ്ടുള്ള കണക്കാണ് മെമ്മോറാണ്ടത്തിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുക എന്ന് പറഞ്ഞ് ദുർവ്യാഖ്യാനിച്ച് പ്രചരിപ്പിച്ചു. മനക്കണക്ക് വെച്ച് തയ്യാറാക്കുന്നതല്ല മെമ്മോറാണ്ടം. ഇതിനെല്ലാം ശാസ്ത്രീയ മാർഗങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെമ്മോറാണ്ടം വഴിയെ കേന്ദ്രത്തിനോട് ധനസഹായം ആവശ്യപ്പെടാൻ സാധിക്കുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് അറിയാത്തവരെല്ല കേരളത്തിലെ മാധ്യമങ്ങൾ. 2012 മുതൽ സർക്കാരുകൾ സമർപ്പിച്ച മെമ്മോറാണ്ടം വെബ്സൈറ്റിൽ ലഭ്യമാണ്. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി പ്രചരിപ്പിച്ചത്. കണക്ക് പെരിപ്പിച്ചു കാണിച്ചു എന്ന് പറയുന്നവർക്ക് കണക്ക് ഓരോന്നായി പരിശോധിക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് വിഹിതങ്ങൾ പോലെയല്ല ഈ തുക ഉപയോഗിച്ചില്ലെങ്കിൽ ലാപ്സായി പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു രൂപ പോലും ചെലവഴിക്കാൻ സാധിക്കില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഇതിൻറെ ചുമതല. കേരളത്തിൻറെ സാഹചര്യം എല്ലാവർക്കും അറിയാമല്ലോ. നിലവിലെ മാനദണ്ഡത്തിലെത്തുക പര്യാപ്തമല്ല. മാനദണ്ഡ പ്രകാരം ദുരിതാശ്വാസ പ്രവർത്തനത്തിന് തുച്ഛമായ തുകയെ ലഭിക്കാറുള്ളൂ. ആ തുക പോലും ലഭിക്കാറില്ല, അതാണ് അനുഭവം. അവിടെയാണ് പരമാവധി തുക ലഭിക്കണമെന്ന് കണ്ടു തയ്യാറാക്കിയ മെമ്മോറാണ്ടത്തെ അപമാനിച്ചത്. ആ തുക പോലും ലഭിക്കരുത് എന്നതായിരുന്നു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read- ‘മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല; വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി പ്രചരിപ്പിച്ചത്’: മുഖ്യമന്ത്രി

ഇതുമായി ബന്ധപ്പെട്ട് നടന്നത് സാധാരണ മാധ്യമപ്രവർത്തനമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നശീകരണ മാധ്യമപ്രവർത്തനം എന്ന് മാത്രമാണ്. ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. എല്ലാ മാധ്യമങ്ങളും ഒരുപോലെ കൂട്ടത്തിലുണ്ട് എന്ന് പറയുന്നില്ല. ചിലർ തിരുത്തിയിട്ടുണ്ട്. മാധ്യമങ്ങൾ വിവാദ നിർമ്മാണശാലകൾ ആയി മാറിയതാണ് കണ്ടത്. മാധ്യമങ്ങളുടെ ഉത്തരവാദിത്വം വിസ്മരിച്ചുകൊണ്ടാണ് പല മാധ്യമങ്ങളും പ്രവർത്തിച്ചത്. കച്ചവട രാഷ്ട്രീയ ലക്ഷ്യത്തിനായി മാധ്യമങ്ങളുടെ പ്രവർത്തനം അധപതിച്ചു. ഏതു വിധത്തിലും സർക്കാർ വിരുദ്ധ വാർത്ത കൊടുക്കുന്നതിനിടെ ദുരന്തബാധിതരായ ജനങ്ങളെ പോലും മറന്നു. ആർക്കെതിരെ ആണോ വാർത്ത അതിനുമുൻപ് അവരോട് വിശദീകരണം ചോദിക്കണം എന്നത് അടിസ്ഥാന ധർമ്മമാണ്, അതുപോലും വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാർത്ത നിർമ്മിച്ചവർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികൾ കൂട്ടായ പ്രവർത്തനം കൊണ്ട് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന പണിയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. അതിൻറെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News