കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കും, സപ്ലൈകോയില്‍ വലിയ വിലക്കുറവുണ്ടാകും: മുഖ്യമന്ത്രി

കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുമെന്നും സപ്ലൈകോയില്‍ വലിയ വിലക്കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ ഓണം ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ വേദനിക്കുന്ന ഓര്‍മ്മയാണ് എല്ലാവരുടെയും മനസിലുണ്ടാവുക. തിരുവനന്തപുരത്ത് എല്ലാവരെയും ആകര്‍ഷിക്കത്തക്കരീതിയില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഇത്തവണ വേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഓണം വേണ്ടെന്നുവെയ്ക്കാന്‍ കഴിയുന്ന ഒന്നല്ല. ഓണത്തിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണപരിപാടി മാത്രമാണ് ഒഴിവാക്കിയത്. മറ്റ് പരിപാടികള്‍ക്ക് വിലക്ക് ഇല്ല. അത് നല്ല രീതിയില്‍ നടക്കും. എല്ലാ വര്‍ഷവും ഓണത്തിന്റെ ഭാഗമായി നല്ല രീതിയിലുള്ള ഇടപെടല്‍ മാര്‍ക്കറ്റില്‍ നടത്താറുണ്ട്. അത് വലിയ വിലക്കുറവിന് സഹായകമാകുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് വമ്പിച്ച വിലക്കുറവില്‍ ലഭ്യമാകും. പഴം പച്ചക്കറി തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്, അത് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കും. അതോടൊപ്പം വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും ഗുണമേന്മയുള്ള സാധനം മിതമായ നിരക്കില്‍ ലഭ്യമാകുന്ന അവസ്ഥയും ഉണ്ട്.

ALSO READ:പാരാലിമ്പിക്‌സിലെ മെഡൽ വേട്ട തുടർന്ന് ഇന്ത്യ: ഹർവീന്ദർ സിങ്ങിന് ആർച്ചറിയിൽ സ്വർണ്ണം

സമൃദ്ധിയുടെയും ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും എല്ലാം ഉത്സവമാണ് ഓണം. കുടുംബങ്ങള്‍ക്ക് ഒരു പ്രയാസവും ഇല്ലാതിരിക്കുക, ഇതാണ് നാം ലക്ഷ്യംവെയ്ക്കുന്നത്. വയനാട്ടിലുള്ള പ്രശ്‌നങ്ങളില്‍ കൃത്യമായ നടപടികളാണ് നാം സ്വീകരിച്ചിരുന്നത്. ഇനി നാം കടക്കുന്നത് പുനര്‍നിര്‍മ്മാണത്തിലേക്കാണ്. വയനാട് ദുരന്ത മേഖലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കും. 14 ഇനങ്ങള്‍ സൗജന്യമായി ദുരന്തബാധിത മേഖലയിലെ മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് കിറ്റിലെ സാധനങ്ങള്‍ ശേഖരിക്കുന്നത്.

ALSO READ:സംഘപരിവാർ കൊലപ്പെടുത്തിയ ​ഗൗരി ലങ്കേഷിന്റെ ഓർമകൾക്ക് ഏഴാണ്ട്

കഴിഞ്ഞ ജൂലൈ മാസത്തില്‍ രാജ്യത്ത് പുറത്തുവന്ന കണക്കുപ്രകാരം പണപ്പെരുപ്പം അഞ്ച് ശതമാനം വര്‍ധിച്ചു. രാജ്യത്ത് വിലക്കയറ്റം അങ്ങേയറ്റം രൂക്ഷമായി കൊണ്ടിരിക്കുന്നു. വിലക്കയറ്റത്തെ ഗൗരവമായി കണ്ടുകൊണ്ടുള്ള ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ല. രാജ്യത്ത് പണപ്പെരുപ്പം 5 ശതമാനം വര്‍ധിച്ചു. ദേശീയതലത്തില്‍ വിപണിയില്‍ ഇടപെടണം, അത് സംഭവിക്കുന്നില്ല. കേന്ദ്രം ഒന്നും പ്രഖ്യാപിക്കുന്നില്ല. കേന്ദ്രം ഇന്ധന നികുതി 12 തവണ വര്‍ധിപ്പിച്ചു. സബ്‌സിഡി പേരിന് മാത്രമാണ്. വിലക്കയറ്റം ഗൗരവമായി ദേശീയതലത്തില്‍ കാണുന്നില്ല. എന്നാല്‍ കേരളം ബദല്‍ മാര്‍ഗം മുന്നോട്ടുവെച്ചു. അത് ഫലപ്രദമായി പോകുന്നു. കേരളം വിപണി ഇടപെടലില്‍ മുന്നിലാണ്. സപ്ലൈകോ ജനങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി. സപ്ലൈകോ പ്രവര്‍ത്തനത്തിലൂടെ ജനം സര്‍ക്കാരിനെ വിലയിരുത്തും. ആ ബോധത്തോടെ എല്ലാവരും മുന്നോട്ട് പോകണം- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News