അന്ന് ഡിവൈഎഫ്ഐ ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി കരുണാകരനെ ഏൽപ്പിച്ചത് ലക്ഷങ്ങൾ; ഇന്ന് കോൺഗ്രസ്-ബിജെപി അണികൾ ചെയ്യുന്നതോ?

dyfi_cmdrf_wayanad

വയനാട് ദുരന്തത്തിന്‍റെ നടുക്കം ഇതുവരെയും വിട്ടുമാറിയിട്ടില്ല. രക്ഷാപ്രവർത്തനത്തിനൊപ്പം വയനാടിനെ വീണ്ടെടുക്കാൻ ഒറ്റ മനസോടെ കൈകോർക്കുകയാണ് മലയാളികളാകെയും. ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള പരിശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നു. അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുകയാണ് കൊച്ചു കുട്ടികൾ മുതൽ സെലിബ്രിറ്റികളും വിവിധ സ്ഥാപനങ്ങളുമൊക്കെയും. എന്നാൽ സോഷ്യൽ മീഡിയയിൽ ദുരിതാശ്വാസനിധിയിൽ സംഭാവന നൽകരുതെന്ന് പ്രചാരണവും ശക്തമാണ്. ഇവിടെയാണ് 1991ലെ പ്രളയത്തിൽ ഉൾപ്പെട്ടവരെ സഹായിക്കാനായി ഡിവൈഎഫ്ഐ നടത്തിയ ഇടപെടൽ ശ്രദ്ധേയമാകുന്നത്.

ആലപ്പുഴയിൽനിന്നുള്ള സി.ബി ചന്ദ്രബാബു 2021ൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് വീണ്ടും ചർച്ചയാകുന്നത്. 1991ൽ സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ഡിവൈഎഫ്ഐ സംസ്ഥാനത്ത് നിന്ന് ഹുണ്ടിക പിരിവ് നടത്തിയിരുന്നു. ഇതു വഴി ശേഖരിച്ച പണം ദുരിതാശ്വാസനിധിയിലേക്കായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് കൈമാറുന്നതിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

Also Read- ‘ആദ്യം ഉരുൾപൊട്ടിയപ്പോൾ തന്നെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തി’: പ്രദേശവാസിയായ ഷെഹർബാൻ

കോവിഡ് രൂക്ഷമായപ്പോൾ വാക്സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെടുന്ന സമയത്താണ് സി ബി ചന്ദ്രബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഇപ്പോൾ വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്ന കോൺഗ്രസ്-ബിജെപി അണികൾ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജപ്രചാരണവും ശക്തമാണ്. ഇതിനെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്.

അതിനിടെയാണ് ഡിവൈഎഫ്ഐ 1991ൽ ഹുണ്ടിക പിരിവിലൂടെ ശേഖരിച്ച ലക്ഷങ്ങൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറാകുന്നത്. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായപ്പോൾ, ദുരിതബാധിതരെ സഹായിക്കാനായി രാഷ്ട്രീയം നോക്കാതെ ഡിവൈഎഫ്ഐ മുന്നിട്ടിറങ്ങുകയായിരുന്നു.

സി ബി ചന്ദ്രബാബുവിന്റെ 2021ലെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു പഴയ ചിത്രമാണ്.
ഇത്തരം ചിത്രങ്ങൾ ഒന്നും എൻ്റെ പക്കൽ ഇല്ല. DYFI യിൽ പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകനായിരുന്ന ഒരു സഖാവ് ഇന്ന് അയച്ചു തന്നതാണ്.1991ൽ സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ DYFI സംസ്ഥാനത്തു നിന്ന് ഹുണ്ടികപിരിവ് വഴി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന ചടങ്ങാണിത്.

സെക്രട്ടറിയറ്റിലെ ഓഫീസിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെയാണ് ഏതാനും ലക്ഷങ്ങൾ വരുന്ന തുക ഏൽപ്പിച്ചത്. എസ്.ശർമ്മ,കടകംപള്ളി സുരേന്ദ്രൻ, മുത്തു എന്നിവരാണ് കൂടെയുള്ളത്.മുഖ്യമന്ത്രിയുടെ മറയിൽ നിൽക്കുന്നത് മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന പന്തളം സുധാകരനാണ്.
ഈ കൂടിക്കാഴ്ച എന്നും ഓർമ്മയിൽ നിൽക്കാൻ ചില കാരണങ്ങൾ ഉണ്ട്.

സംഭവദിവസം മുഖ്യമന്ത്രി യെ നേരിൽ കാണുന്നതിന് പേഴ്സണൽ സ്റ്റാഫിലെ ഒരു പ്രമുഖൻ വഴി അനുമതി വാങ്ങിയാണ് ചെന്നത്.ഞങ്ങൾ ചെല്ലുമ്പോൾ അനുമതി തന്നയാൾ സ്ഥലത്തില്ല.
മറ്റൊരു പ്രമുഖനെ സമീപിച്ച് കാര്യം ധരിപ്പിച്ചു.

സി.എം.വളരെ തിരക്കിലാണ് ഒരു തരത്തിലും കാണാൻ അനുവദിക്കില്ല എന്നായി അദ്ദേഹം. കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് മടങ്ങി DYFI ഓഫീസിൽ എത്തി.മൊബൈലൊന്നുമില്ലാത്ത കാലമാണ്.എന്നാൽ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു ഹോട്ട്‌ലൈൻ ഫോണുണ്ടെന്ന് എവിടെയോ വായിച്ച ഒരോർമ്മ ശർമ്മയെ ധരിപ്പിച്ചു.നമ്പർ സംഘടിപ്പിച്ച് ലാൻ്റ് ഫോണിൽ കറക്കി.മറുഭാഗത്ത് മുഖ്യമന്ത്രി ഫോണിൽ വന്നു.സെക്രട്ടറിയറ്റിൽ വന്ന് കാണാൻ കഴിയാതെ മടങ്ങിയ കാര്യം പറഞ്ഞു.ഇപ്പോൾ നിങ്ങൾ എവിടെയാണ് മറുഭാഗത്ത് നിന്നാരാഞ്ഞു. DYFI ഓഫീസിലാണെന്ന് ശർമ്മ പറഞ്ഞു. ഒരു വാഹനം അവിടെ വരും അതിൽ കയറി ഓഫീസിലേക്ക് എത്താൻ നിർദേശിച്ചു.

ഏതാനും മിനിറ്റിനകം സർക്കാർ ബോർഡുള്ള വണ്ടി വന്നു.രാജകീയമായി വീണ്ടും സെക്രട്ടറിയറ്റിലേക്ക്.നോർത്ത് ബ്ലോക്ക് മുതൽ പോലീസ് അകമ്പടിയോടെ സി.എം.ൻ്റെ ഓഫീസിലേക്ക്.

ആഫീസിലും പരിസരത്തുമുള്ളവർ അത്ഭുതത്തോടെ വഴിതരുന്നു.ലേശം ഗമയിൽ തന്നെ അകത്തു കയറി.ഞങ്ങളെ കണ്ടതും ഉഗ്രപ്രതാപിയായ കെ.കരുണാകരൻ എണീറ്റ് നിന്ന് സ്വീകരിച്ചു. സംഭാവനതുകയുടെ ചെക്കും കൂടെയുള്ള കത്തും വായിച്ചു. തുടർന്ന് പറഞ്ഞു, DYFI ഭാരവാഹികൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയെ കാണുവാൻ മുൻകൂർ അനുമതിയുടെ ആവശ്യം ഇല്ല. കേരളം ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗവണ്മെൻ്റിനൊപ്പം സേവനസന്നദ്ധരായി അണിനിരന്നവരാണ് നിങ്ങൾ. ആ മഹത്വമുള്ളവർക്ക് ഈ വാതിൽ തുറന്ന് എപ്പോൾ വേണമെങ്കിലും കടന്നുവരാം.കൂടെ ഇതു കണ്ട് പഠിക്കുവാൻ പന്തളംസുധാകരനോട് ഒരുപദേശവും.

വാക്സിൻ ചലഞ്ചിനോടോം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളൊടും ചിലർ സ്വീകരിക്കുന്ന നിലപാട് കണ്ടപ്പോൾ ഇത്രയും പറയാൻ തോന്നിയതാണ്.DYFI അതിൻ്റെ ചരിത്രത്തിൽ ഏറ്റവും ശക്തമായി ഏറ്റുമുട്ടിയ ഭരണാധികാരിയായിരുന്നു കെ.കരുണാകരൻ. എന്നാൽ ദുരിതകാലത്ത് ഒന്നിച്ച് നിൽക്കണമെന്നതാണ് DYFI നിലപാട്

സി.ബി.ചന്ദ്രബാബു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News