‘കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തില്‍ പ്രവാസികള്‍ ഇടപെടണം’: മുഖ്യമന്ത്രി

pinarayi vijayan

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ലോകത്ത് വലിയതോതില്‍ പഠനം നടക്കുകയാണ്, ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇടപെടല്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂ.എം.സി) 14ാമത് ബൈനിയല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശം മുതല്‍ വൈദ്യശാസ്ത്ര മേഖലയില്‍ വരെ മലയാളിസാനിധ്യം ലോകത്തെല്ലായിടത്തുമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ALSO READ: ‘എനിക്ക് കുട്ടികൾ ഇല്ല, ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’: യുവാവിന്റെ ഫേസ്ബുക് കമന്റിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

വയനാട് ദുരന്തത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പുനര്‍നിര്‍മാണത്തില്‍ സംഘടനയുടേതായ പങ്ക് വഹിക്കാന്‍ തയ്യാറായതിന് നന്ദി അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ഡബ്‌ള്യൂ.എം.സിക്ക് ചെയ്യാന്‍ കഴിയും. അക്കാര്യം പരിഗണിക്കാന്‍ സംഘടന തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് വല്ലാത്ത മാനസികാവസ്ഥയില്‍ കഴിയുന്ന സഹോദരങ്ങളും കുഞ്ഞുങ്ങളും വയനാട്ടിലുണ്ട്. അവര്‍ക്ക് ശരീരത്തേക്കാള്‍ ആഘാതം ഏറ്റത് മനസിനാണ്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവിടെ വീടുകള്‍ നിര്‍മിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കുവഹിക്കാമെന്ന് സമ്മതിച്ചത് നന്ദിപൂര്‍വം സ്മരിക്കുന്നു. മൂന്ന് പതിറ്റാണ്ട് പാരമ്പര്യമുള്ള സംഘടന പ്രവാസിമലയാളി ജീവിതം മെച്ചപ്പെടുത്തുന്നു. നടിന്റെ പുരോഗതി ഉറപ്പാക്കാന്‍ കഴിയുന്ന ഇടപെടലുകളും നടത്തുന്നു. പ്രവാസികളുടെ പ്രധാന പ്രശ്‌നങ്ങളായ തൊഴില്‍, യാത്ര, വിമാനക്കൂലി വര്‍ദ്ധനവ് എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിഞ്ഞു. ചിലത് പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യ സാന്നിധ്യമില്ല; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

നാടിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്‌ള്യു.എം.സി. വ്യവസായിക മുന്നേറ്റത്തിനുള്ള ഇടപെടലും ക്ഷേമപ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള പൊതുവേദി എന്ന നിലയിലാണ് ലോകകേരളസഭ സര്‍ക്കാര്‍ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ ഭാഗത്ത് നിന്ന് നല്ല പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ലോകകേരള സഭ ആഗോള പ്രസിഡന്റ് ജോണ്‍ മത്തായി അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യൂ.എം.സിയെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്. വയനാട് ദുരന്തബാധിതര്‍ക്ക് 14 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള സമ്മതപത്രം സംഘടന ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗോപാലപിള്ള മുഖ്യമന്ത്രിക്ക് കൈമാറി. ഒപ്പം സംഘടനയുടെ കാരുണ്യ ഭവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഡോ. പി.എ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ വേള്‍ഡ് മലയാളി ഹ്യുമാനിറ്റേറിയന്‍ ഗോള്‍ഡന്‍ ലാന്റേണ്‍ അവാര്‍ഡ് പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്കും സാഹിത്യ പുരസ്‌ക്കാരം കവി പ്രഭാവര്‍മയ്ക്കും ബിസിനസ് എക്‌സലന്റ് അവാര്‍ഡ് എ. ഭുവനേശ്വരിക്കും എം.പി അഹമ്മദിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കുള്ള അവാര്‍ഡ് എം.എസ് ഫൈസല്‍ ഖാനും, ചലച്ചിത്ര പുരസ്‌കാരം സംവിധായകന്‍ ബ്ലെസിക്കും മുഖ്യമന്ത്രി കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കെഎസ്‌ഐഡിസി മെമ്പര്‍ സെക്രട്ടറി പിവി ഉണ്ണികൃഷ്ണന്‍, പി.എ സല്‍മാന്‍ ഇബ്രാഹിം, പി.എം നായര്‍, രാജേഷ് പിള്ള, ഷൈന്‍ ചന്ദ്രസേനന്‍, ജോണ്‍സണ്‍ തലച്ചല്ലൂര്‍, കെ.പി കൃഷ്ണകുമാര്‍, ജോളി എം. പടയാറ്റില്‍, ജോളി തടത്തില്‍, ഡോ. കെ.ജി വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News