കേരളത്തിന് വീണ്ടും സുവർണനേട്ടം; ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ജേർണൽ രാജ്യത്ത് ഒന്നാമത്

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ജേർണൽ “ഹയർ എജ്യുക്കേഷൻ ഫോർ ദ ഫ്യൂച്ചർ” ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിൽ രാജ്യത്ത് ഒന്നാമതെത്തി. അക്കാദമിക പ്രസിദ്ധീകരണങ്ങളെ വിലയിരുത്തുന്ന സ്‌കോപസ് അന്താരാഷ്ട്ര റാങ്കിങിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സേജ് പബ്ലിഷറുമായി ചേർന്നു പ്രസിദ്ധീകരിക്കുന്ന ജേർണലിന്റെ സുവർണ നേട്ടം. സ്‌കോപസ് അന്താരാഷ്ട്ര റാങ്കിങിന്റെ ‘ക്യു വൺ’ പട്ടികയിലുൾപ്പെടുത്തിയ ജേർണൽ അന്തർ വൈജ്ഞാനിക മേഖലയിലെ ഹൈ ഇമ്പാക്ട് ഫാക്ടർ ജേർണലുകളിൽ ലോകത്തു മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Also Read: വികസനത്തിന്റെ ഗുണഫലങ്ങള്‍ തദ്ദേശീയ ജനതയിലേക്ക് എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ വൈസ് ചെയർമാൻ ഡോ. കെ. എൻ. പണിക്കർ 2010 ൽ “ജേർണൽ ഓഫ് കൺവെർജെൻസ് സ്റ്റഡീസ്” എന്ന പേരിൽ ആരംഭിച്ച ഈ ജേർണലിന്റെ മാർഗ്ഗദർശക സമിതിയിൽ നോം ചോംസ്കി, റോമിലാ ഥാപർ, ടെറി ഈഗിൾടൺ, റോജർ വൈ. ചെൻ തുടങ്ങി ലോകത്തിലെ പ്രഗത്ഭരായ അക്കാദമിക വിദഗ്ദ്ധരാണുള്ളത്. പിന്നീട് ശ്രീ. ടി പി ശ്രീനിവാസൻ കൗൺസിൽ വൈസ് ചെയർമാൻ ആയ കാലത്തു “ജേർണൽ ഓഫ് കൺവെർജെൻസ് സ്റ്റഡീസ്” “ഹയർ എജ്യുക്കേഷൻ ഫോർ ദ ഫ്യൂച്ചർ” എന്നു പുനർനാമകരണം ചെയ്തു. ഒരു ലക്ഷം രൂപ വാർഷിക ബാധ്യതയിൽ 2018 വരെ പ്രസിദ്ധീകരണം നടത്തിയ ജേർണൽ പിന്നീട് വലിയ വിഭാഗം വായനക്കാരുടെ പിൻബലത്തിൽ മികച്ച റോയൽറ്റി നൽകുന്ന പ്രസിദ്ധീകരണമായി മാറിയെന്നും അതിനു കടപ്പെട്ടിരിക്കുന്നത് നിലവിലെ വൈസ് ചെയർമാനും ജേർണലിന്റെ ചീഫ് എഡിറ്ററുമായ ഡോ. രാജൻ ഗുരുക്കളിനോടും എഡിറ്റർ ഡോ. മൈക്കിൾ തരകനോടുമാണെന്നും കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ് അഭിപ്രായപ്പെട്ടു.

Also Read: വയനാട് ഉരുൾപൊട്ടൽ ദുരന്തം; ഓരോ കുടുംബത്തിനും അടിയന്തര ധനസഹായം അനുവദിക്കും: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കോവിഡ് വ്യാധിയുടെ പ്രതിഫലനം, ദേശീയ വിദ്യാഭ്യാസ നയം എന്നീ വിഷയങ്ങളിൽ ജേർണൽ പുറത്തിറക്കിയ രണ്ടു പ്രത്യേക പതിപ്പുകൾ രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റി. വിജ്ഞാന വിനിമയത്തിലെ പ്രശ്നങ്ങൾ, ഔട്ട് കം ബേസ്‌ഡ് എജ്യുക്കേഷൻ, അന്താരാഷ്ട്ര തലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തു നടക്കുന്ന പരിണാമങ്ങൾ, സാങ്കേതിക വിദ്യാധിഷ്ഠിത ബോധന ശാസ്ത്രം, ഹയർ ഓർഡർ കോഗ്നിഷൻ തുടങ്ങി നിരവധി വിഷയങ്ങളിൽ ജേർണൽ പ്രസിദ്ധീകരിച്ച അക്കാദമിക രചനകൾ ലോക വ്യാപക ശ്രദ്ധ നേടി. അടുത്ത പ്രത്യക പതിപ്പ് “നിർമിത ബുദ്ധിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിയും” എന്ന വിഷയത്തിൽ ഉടൻ പുറത്തിറങ്ങും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഡോക്യൂമെന്റെഷൻ ഓഫീസർ ശ്രീമതി ദീപിക ലക്ഷ്മൺ ആണ് ജോർണലിന്റെ വിജയകരമായ എഡിറ്റോറിയൽ അഡ്മിനിസ്ട്രേഷനു പിന്നിൽ. കണിശമായ റിവ്യൂകളിലൂടെ പലതവണ പുതുക്കിയെഴുതപ്പെടുന്ന, സൈദ്ധാന്തിക പിൻബലമുള്ള, പ്രയോഗികതയിലൂന്നിയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിലുള്ള പത്രാധിപസമിതിയുടെ നിരന്തര ശ്രമങ്ങളാണ് ജേർണലിന്റെ നിലവാര വർദ്ധനവിന് പിന്നിലെന്ന് ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News