‘ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശം പകരുന്ന ജീവിതമായിരുന്നു എം എം ലോറൻസിന്റേത്‌’; എം വി ഗോവിന്ദൻ മാസ്റ്റർ

M M LAWRENCE

മുതിർന്ന സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശം പകരുന്ന ജീവിതമായിരുന്നു എം എം ലോറൻസിന്റേതെന്നും അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത മഹാനായ കമ്യൂണിസ്റ്റ്‌ നേതാവിനെയാണ്‌  എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്‌ എന്നും അദ്ദേഹം കുറിച്ചു.

എംവി ഗോവിന്ദൻ മാസ്റ്ററുടെ അനുശോചന കുറിപ്പിന്റെ പൂർണ്ണരൂപം;

കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്‌. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത മഹാനായ കമ്യൂണിസ്റ്റ്‌ നേതാവിനെയാണ്‌ സ. എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്‌.

അരനൂറ്റാണ്ടിലേറെ അദ്ദേഹവുമായി അടുത്ത്‌ പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരിക്കുമ്പോഴാണ്‌ അദ്ദേഹവുമായി അടുത്ത്‌ പരിചയപ്പെടുന്നത്‌. തുടർന്നിങ്ങോട്ട്‌ എക്കാലവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയജീവിതത്തിൽ പ്രചോദനം പകരുന്നതായിരുന്നു. ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശം പകരുന്ന ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്‌. ഇടപ്പള്ളി സമര നായകനായിരുന്ന അദ്ദേഹത്തിന്‌ ക്രൂരമായ പൊലീസ്‌ മർദനത്തിനിരയാകേണ്ടി വന്നു. രണ്ടുവർഷത്തോളമാണ്‌ അദ്ദേഹത്തെ ജയിലിലടച്ചത്‌. അടിയന്തരാവസ്ഥാ കാലത്തും അദ്ദേഹം ദീർഘനാൾ ജയിലിലടയ്‌ക്കപ്പെട്ടു. പൊലീസ്‌ മർദനത്തിനും തടവറകൾക്കും അദ്ദേഹത്തിലെ പോരാളിയെ തളർത്താനായില്ല. വർധിതവീര്യത്തോടെ അദ്ദേഹം സാധാരണക്കാരെയും തൊഴിലാളികളെയും സംഘടിപ്പിച്ച്‌ സമരരംഗത്ത്‌ സജീവമായി.

എൽഡിഎഫ്‌ കൺവീനർ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങി ലഭിച്ച അവസരങ്ങളെല്ലാം സാധാരണക്കാന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനാണ്‌ അദ്ദേഹം ഉപയോഗപ്പെടുത്തിയത്‌. ജനപ്രതിനിധിയെന്ന നിലയിൽ ലോക്‌സഭയെയും അദ്ദേഹം പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള സമരവേദിയാക്കി മാറ്റി.
അടുത്തിടെ എറണാകുളത്ത്‌ പോയപ്പോൾ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. കേരളത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുമാണ്‌ അവസാന കൂടിക്കാഴ്‌ചയിലും അദ്ദേഹം സംസാരിച്ചത്‌. സ. എം എം ലോറൻസിന്റെ നിര്യാണം സിപിഐ എമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും കേരളത്തിനാകെയും തീരാത്ത നഷ്ടമാണ്‌. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News