നീറ്റ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടു: മന്ത്രി ആർ ബിന്ദു

കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ നീറ്റ് പരീക്ഷയിൽ ആരോപിക്കപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടയുടനെ അന്വേഷണവും ശക്തമായ നടപടികളും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്കും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയ്ക്കും കത്തയച്ചിട്ടുണ്ടെന്നു മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്ക് സംസ്ഥാനത്താദ്യമായി കമ്പ്യൂട്ടർ അധിഷ്ഠിതമായി 79044 പേർ എഴുതിയ ‘കീം’ പ്രവേശന പരീക്ഷ പരാതികളില്ലാതെ നടത്താൻ കഴിഞ്ഞുവെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. പി.സി. വിഷ്ണുനാഥ് എംഎൽഎ, കെ.എം. സച്ചിൻദേവ് എംഎൽഎ എന്നിവരുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്) പരീക്ഷ നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള ഏജന്‍സി ആയതിനാല്‍ കേരള സര്‍ക്കാരിന് നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്) പരീക്ഷയില്‍ നടന്നതായി പറയപ്പെടുന്ന വ്യാപക ക്രമക്കേടുകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് നേരിട്ട് നടപടിയൊന്നും സ്വീകരിക്കാൻ നിര്‍വ്വാഹമില്ലെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. എന്നിരുന്നാലും, വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെയും അവരുടെ രക്ഷാകർത്താക്കളുടെയും ആശങ്ക കണക്കിലെടുത്ത് അന്വേഷണം ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ കത്തുകൾ നൽകി.

2013 മുതലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിത്തുടങ്ങിയത്. 2016 മുതൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റിലേക്കും ഉള്ള പ്രവേശനം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷ വഴി മാത്രമാകുകയും കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണർ ഓഫീസ് മെഡിക്കൽ സീറ്റുകളിലേക്ക് അലോട്മെന്റ് മാത്രം നടത്തുന്ന രീതി നിലവിൽ വരികയും ചെയ്തു. അതുവരെ കേരളത്തിലെ മെഡിക്കൽ പ്രവേശനപ്പരീക്ഷ പ്രവേശന പരീക്ഷാ കമ്മീഷണർ മുഖേന കുറ്റമറ്റ രീതിയിൽ നടത്തിവന്നിരുന്നതാണ്.

മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ഉറപ്പ് വരുത്തേണ്ടത് അത്യന്താപേക്ഷിതമായതുകൊണ്ടാണ് ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ ചില പ്രദേശങ്ങളിൽ ചോദ്യപേപ്പർ ചോർന്നതും പരീക്ഷയിൽ അന്യായമാർഗ്ഗങ്ങൾ ഉപയോഗിച്ചതും ഗ്രെയ്‌സ് മാർക്ക് നൽകി ചില പ്രദേശങ്ങളിൽ അസാധാരണമായ മാർക്ക് ലഭിയ്ക്കാൻ ഇടയാക്കിയതും തുടങ്ങി പ്രവേശന പരീക്ഷയുടെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്ന നടപടികൾ അന്വേഷിച്ച് ശക്തമായ നടപടികളെടുക്കാൻ കത്തിൽ ആവശ്യപ്പെട്ടത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News