പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നുവെന്ന പ്രചാരണം കണക്കുകളെ തെറ്റായി വ്യാഖ്യനിച്ച്: മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നുവെന്ന പ്രചാരണം കണക്കുകളെ തെറ്റായി വ്യാഖ്യനിച്ച് ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസരംഗം കേരളീയ സമൂഹത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്.

പൊതുവിദ്യാഭ്യാസരംഗത്ത് നടക്കുന്ന ചെറിയ പരിവര്‍ത്തനങ്ങള്‍ പോലും അതീവ പ്രാധാന്യത്തോടെയാണ് സമൂഹം നോക്കികാണുന്നത്. സമൂഹത്തെ ഇങ്ങനെ സജ്ജമാക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത് തുടരുക തന്നെ വേണം. ഈ രംഗത്തെ വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്നതും ആരോഗ്യകരമായ കാര്യമാണ്.

ജനങ്ങളിലേക്ക് യഥാര്‍ത്ഥ വസ്തുത എത്തിക്കുക എന്നത് പ്രധാനമാണ്. യാഥാര്‍ഥ്യബോധത്തോടെ വസ്തുതകളെ വിശകലനം ചെയ്തു അവതരിപ്പിക്കണമെങ്കില്‍ കണക്കുകളെ സമഗ്രമായി കാണേണ്ടതുണ്ട്. ചില മാധ്യമങ്ങള്‍ കുട്ടികളുടെ എണ്ണത്തെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്കകളുണ്ട്. ശാസ്ത്രീയമായ വിശകലനത്തിന്റെ അഭാവം അത്തരം ആശങ്കകളും വാര്‍ത്തകളിലും ഉണ്ട് എന്നത് പറയാതിരിക്കാന്‍ കഴിയില്ല. 15 വര്‍ഷം മുമ്പ് ജനിച്ച കുട്ടികളാണ് 2024 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. 2009 ല്‍ രെജിസ്റ്റര്‍ ചെയ്ത ജനനം എന്നത് 5.5 ലക്ഷം വരും. അതായത് ക്രൂഡ് ബര്‍ത്ത് റേറ്റ് പതിനാറാണ്. ഇവരാണ് 2014 ല്‍ ഒന്നാം ക്ലാസില്‍ എത്തിയത്. ഇപ്പോള്‍ ഒന്നാം ക്ലാസില്‍ എത്തുന്നത് 2019 ജനിച്ച കുട്ടികളാണ്. 2019ലെ ജനന രജിസ്റ്റര്‍ പ്രകാരം ജനിച്ച കുട്ടികളുടെ എണ്ണം 4.8 ലക്ഷം ആണ്. ക്രൂഡ് ബര്‍ത്ത് റേറ്റ് 13.9 ആണ്. അതായത് 2009 നെ അപേക്ഷിച്ച് 2019 ല്‍ 70000 കുട്ടികളുടെ കുറവ് ജനനത്തില്‍ ഉണ്ടായി. ഇത് സ്വാഭാവികമായും സ്‌കൂള്‍ പ്രവേശനത്തെ ബാധിക്കും.

2024 മാര്‍ച്ചില്‍ 4.03 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളായ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി അടുത്തഘട്ടം വിദ്യാഭ്യാസത്തിന് പോയി. 2024 ജൂണില്‍ ഒന്നാം ക്ലാസില്‍ എത്തിച്ചേര്‍ന്നത് 2.51 ലക്ഷം കുട്ടികളാണ്. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളും ഇവിടെ തന്നെ പഠിക്കണമെന്നില്ല. അതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ ജനിച്ച കുട്ടികള്‍ കേരളത്തില്‍ വരുന്നുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ കഴിഞ്ഞവര്‍ഷത്തെ ആകെ കുട്ടികള്‍ ഈ വര്‍ഷത്തെ ആകെ കുട്ടികള്‍ എന്ന നിലയില്‍ കണക്കുകൂട്ടി പറയുന്നത് ശാസ്ത്രീയമല്ല.

Also Read : പ്ലസ് വണ്‍ പ്രവേശനം; സ്‌പെഷ്യല്‍ ഓര്‍ഡര്‍ നല്‍കിയത് ജനപ്രതിനിധികളുടെ ആവശ്യം മുന്‍നിര്‍ത്തി: മന്ത്രി വി ശിവന്‍കുട്ടി

കഴിഞ്ഞവര്‍ഷം ഒന്നു മുതല്‍ ഒമ്പത് ക്ലാസുകളില്‍ പഠിച്ച കുട്ടികളാണ് ഈ വര്‍ഷം രണ്ടു മുതല്‍ 10 വരെ ക്ലാസുകളിലായി പഠിക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ ആയ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ കഴിഞ്ഞ അക്കാദമിക വര്‍ഷം ഒന്നു മുതല്‍ 9 വരെ ക്ലാസ്സുകള്‍ 30.02 ലക്ഷം കുട്ടികളാണ് പഠിച്ചിരുന്നത്. ഈ അക്കാദമിക് വര്‍ഷം അവര്‍ രണ്ട് മുതല്‍ 10 വരെ ക്ലാസുകളിലായി ഉണ്ടാകണം. ഇല്ലെങ്കില്‍ പ്രശ്‌നത്തെ ഗൗരവമായി കാണേണ്ടി വരും. എന്നാല്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ഈ അക്കാദമിക വര്‍ഷം രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലായി 30.37 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഉണ്ട് എന്നാണ് കാണുന്നത്. അതായത് 35000 കുട്ടികള്‍ കൂടുതലായി പൊതുവിദ്യാലയ ങ്ങളില്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി പുതുതായി എത്തിച്ചേര്‍ന്നു എന്നാണ്. വസ്തുത ഇതാണ് എന്നിരിക്കെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണം. ഇനി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കാര്യം നോക്കാം. ലോവര്‍ പ്രൈമറി ഘട്ടം സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ തൊട്ടടുത്ത എയ്ഡഡ് സ്‌കൂളില്‍ അപ്പര്‍പ്രൈമറി പഠനത്തിനായി ചേരുന്നുണ്ടാകാം. അതനുസരിച്ചുള്ള കുറവ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കാണുന്നു. ഇത് കാലാകാലങ്ങളില്‍ പ്രകടമാകുന്ന പ്രവണതയാണ്. പോയ വര്‍ഷങ്ങളിലെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 2023-24 അക്കാദമിക വര്‍ഷം 10.76 ലക്ഷം കുട്ടികളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ ഒമ്പത് ക്ലാസ്സുകളില്‍ ഉണ്ടായിരുന്നത്. ഇത് 2024 -25 ല്‍ 10.68 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഏതാണ്ട് 8000 കുട്ടികളുടെ കുറവ്. തൊട്ടു മുന്‍ വര്‍ഷവും 5000 കുട്ടികളുടെ കുറവുണ്ടായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപന ങ്ങളുടെ വിന്യാസം ഇട കലര്‍ന്ന് ആയതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെ ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ട് മാത്രമേ കുട്ടികളുടെ എണ്ണത്തെ പരിഗണിക്കാന്‍ കഴിയൂ.

കുട്ടികളുടെ എണ്ണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഉയര്‍ത്തിക്കൊണ്ടുവന്ന മറ്റു പ്രശ്‌നങ്ങളെ ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നു. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ അതില്‍ അന്തര്‍ലീനമായിട്ടുണ്ട്. അത് കേരളീയ സമൂഹം സാമൂഹികമായും മറ്റും സംവദിക്കേണ്ട കാര്യങ്ങളാണ്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയും എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം പുറത്തു വരുത്തുകയും ചെയ്യുക എന്നതു തന്നെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്റെ നയം. ഇതാണ് പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം മിഷനിലൂടെയും സര്‍ക്കാര്‍ നിറവേറ്റുന്നത്. അതിന്റെ ഭാഗമായാണ് ഭൗതിക സൗകര്യ വികസനകാര്യങ്ങളില്‍ നാളിതുവരെ കാണാത്ത വിധത്തിലുള്ള കുതിച്ചുചാട്ടം പ്രകടമായത്. ഇതെല്ലാം അക്കാദമിക കാര്യങ്ങളിലും പ്രതിഫലിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതനുസരിച്ച് അക്കാദമിക കാര്യങ്ങളില്‍ കര്‍മപദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News