‘മോദി ഗ്യാരന്‍റി’ക്ക് പുല്ലുവില ; ഹാട്രിക് വിജയമെങ്കിലും വാരാണസിയില്‍ ഏറ്റത് വന്‍ തിരിച്ചടി

രാജ്യത്ത് മോദി തരംഗമാണെന്ന പ്രതീതി സൃഷ്‌ടിച്ച് തെരഞ്ഞെടുപ്പിനെ വിദ്വേഷ, വ്യാജ പ്രചാരണത്തിലൂടെ നേരിട്ട ബിജെപിക്ക് ഏറ്റത് വന്‍ തിരിച്ചടി. 400 സീറ്റ് നേടുമെന്ന് മോദിയും ബിജെപിയിലെ മറ്റ് പ്രമുഖ നേതാക്കളും ആവര്‍ത്തിച്ച തെരഞ്ഞെടുപ്പില്‍ ഫലം വന്നപ്പോള്‍ 291 സീറ്റില്‍ ആ മുന്നണിക്ക് ഒതുങ്ങേണ്ടിവന്നു. പുറമെ, മൂന്നാംവട്ടവും മോദി ജയിച്ച വാരാണസി മണ്ഡലത്തില്‍ അദ്ദേഹത്തിനേറ്റത് വന്‍ തിരിച്ചടി.

6,12,970 വോട്ടാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. അതായത് 54.24 ശതമാനം വോട്ട്. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ്‌ റായിക്ക് 4,60,457 വോട്ടാണ് ലഭിച്ചത്. 40.74 ശതമാനം വോട്ടെന്ന് സാരം. ഹാട്രിക് വിജയമാണ് വാരാണസില്‍ അദ്ദേഹം നേടിയതെങ്കിലും ഒന്‍പത് ശതമാനം വോട്ടിന്‍റെ കുറവാണുണ്ടായത്. 2019ല്‍ 6,74,664 വോട്ടാണ് പ്രധാനമന്ത്രി ഇതേ മണ്ഡലത്തില്‍ നേടിയത്. അന്ന്, 63.62 ശതമാനം വോട്ടാണ് നേടിയത്. 2014ല്‍ 5,81,022 വോട്ടും (56.37%) നേടി.

ALSO READ | മഹാരാഷ്ട്രയിൽ പവറായി ശരദ് പവാർ; മത്സരിച്ച പത്ത് സീറ്റുകളിൽ എട്ടിലും ഉജ്വല വിജയം

14 ശതമാനം വോട്ട് നേടിയ അജയ്‌ റായ് ഇത്തവണ 40.74 ശതമാനമായാണ് വോട്ട് വര്‍ധിപ്പിച്ചത്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഒന്നിച്ച് മത്സരിച്ച സാഹചര്യംകൂടെയാണ് മോദിയുടെ വോട്ട് കുറച്ചത്. പുറമെ, തെരഞ്ഞെടുപ്പില്‍ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാതെ വിദ്വേഷം മാത്രം പ്രചരിപ്പിച്ചതിനുള്ള താക്കീതുകൂടിയാണ് വോട്ടര്‍മാര്‍ അദ്ദേഹത്തിന് നല്‍കിയതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

മോദിക്ക് ഇത്തവണ 80 ശതമാനം വോട്ട് ലഭിച്ചിരിക്കണമെന്ന ‘ഉത്തരവ്’ ബിജെപി ഇറക്കിയിരുന്നു. പത്തുലക്ഷത്തിലധികം വോട്ടും ഏഴുലക്ഷത്തിന്റെ ഭൂരിപക്ഷവും മോദിക്ക് വേണമെന്ന് ടാര്‍ഗറ്റും ബിജെപി മുന്നോട്ടുവെച്ചിരുന്നെങ്കിലും അതിനേറ്റ തിരിച്ചടി വലിയ ആഘാതമാണ് പാര്‍ട്ടിക്കുണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News