‘പ്രിയപ്പെട്ട വഴിവിളക്കിന് വിട’! ടാറ്റയുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന സുഹൃത്ത്; അവസാന യാത്രയിലും വിതുമ്പലോടെ ഒപ്പം നിന്ന ശന്തനു നായിഡു

വ്യവസായ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം വിട നല്‍കിയത്. രത്തന്‍ ടാറ്റയുടെ മരണച്ചിലും സോഷ്യല്‍മീഡിയ തിരഞ്ഞത് ശന്തനു നായിഡു എന്ന ചെറുപ്പക്കാരനെയാണ്.

ടാറ്റ വിടവാങ്ങിയ ഈ വേളയില്‍ ശന്തനുവിന്റെ വികാരനിര്‍ഭരമായ കുറിപ്പും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ”ഈ സുഹൃദം ഇപ്പോള്‍ എന്നില്‍ അവശേഷിപ്പിരിക്കുന്നത് വലിയൊരു വിടവാണ്. അത് നികത്താന്‍ ഈ ജീവിതകാലം മുഴുവന്‍ ഞാന്‍ പരിശ്രമിക്കും. സ്‌നേഹത്തിന് കൊടുക്കേണ്ട വിലയാണ് ദുഃഖം. എന്റെ വിളക്കുമരത്തിന് വിട” ശന്തനു നായിഡു ലിങ്ക്ഡ്ഇന്നില്‍ എഴുതി.

കഴിഞ്ഞ കുറച്ചുകാലമായി രത്തന്‍ ടാറ്റയ്ക്കൊപ്പമുള്ള സന്തതസഹചാരിയായിരുന്നു ശാന്തനു. രത്തന്‍  ടാറ്റയുടെ തോളില്‍ കയ്യിട്ട് നില്‍ക്കാവുന്ന അത്രയും സ്വാതന്ത്ര്യമുള്ള ശന്തനു ആരാണെന്ന് പലര്‍ക്കുമുള്ള സംശയമായിരുന്നു.

രാജ്യം കണ്ട ഏറ്റവും മികച്ച വ്യവസായികളില്‍ ഒരാളായ രത്തന്‍ ടാറ്റയുടെ ഏറ്റവും അടുത്ത സുഹൃത്ത്, സഹായി, ടാറ്റ ട്രസ്റ്റില്‍ ജനറല്‍ മാനേജര്‍, ഗുഡ്ഫെല്ലോസ് എന്ന പേരില്‍ വയോധികരും യുവാക്കളുമായുള്ള സൗഹൃദത്തിനായി സ്ഥാപിക്കപ്പെട്ട സ്റ്റാര്‍ട്ടപ്പിന്റെ അമരക്കാരന്‍ എന്നിങ്ങനെയൊക്കെയാണ് ശന്തനു.

എഴുത്തുകാരന്‍, ഇന്‍ഫ്ളുവന്‍സര്‍, സംരംഭകന്‍ എന്നീ നിലകളിലും ശന്തനു സ്വന്തമായി ഒരു ഇടമുണ്ടാക്കിയിട്ടുണ്ട്. ടാറ്റ എല്ക്സിയില്‍ ഡിസൈന്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ശന്തനുവും രത്തന്‍ ടാറ്റയുമായി അടുപ്പമുണ്ടാകുന്നത്. രത്തന്‍ ടാറ്റ പഠിച്ച കോര്‍ണെല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ നേടിയയാളാണ് ശന്തനു.

അതിന് കാരണമായത് രണ്ടു പേരുടെയും മൃഗസ്നേഹവുമാണ്. ടാറ്റ വലിയൊരു മൃഗസ്നേഹികൂടിയായിരുന്നു. 2014ല്‍ റോഡില്‍ ഒരു നായയുടെ ജഡം കിടക്കുന്നത് ശന്തനു കണ്ടു. അത്തരത്തിലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ റിഫ്ളക്ടറുകളുള്ള ഒരു ഡോഗ് കോളര്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ശന്തനു ചിന്തിച്ചു.

എന്നാല്‍ അതിനായി പണം കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. രത്തന്‍ ടാറ്റയ്ക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതാന്‍ നിര്‍ദേശിച്ചത് ശന്തനുവിന്റെ പിതാവാണ്. ശന്തനു എഴുതിയ കത്ത് ടാറ്റയുടെ ശ്രദ്ധയില്‍ പെടുകയും രണ്ട് മാസത്തിന് ശേഷം കൂടിക്കാഴ്ചയ്ക്കായി ശന്തനുവിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

ഒരു സുഹൃത്തിനൊപ്പമായിരുന്നു ശന്തനു കൂടിക്കാഴ്ചയ്ക്ക് എത്തിയത്. പിന്നീട് ടാറ്റ ട്രസ്റ്റ് ശന്തനുവിന്റെ മോട്ടോപോവ്സ് എന്ന സംരംഭത്തില്‍ നിക്ഷേപം നടത്തി. 2018 മുതല്‍ ശന്തനു രത്തന്‍ ടാറ്റയുടെ സഹായിയാണ്. നിലവില്‍ 5 കോടി രൂപ ആസ്തി മൂല്യമുള്ള കമ്പനിയായി ഗുഡ്ഫെല്ലോസ് മാറിക്കഴിഞ്ഞു.

രത്തന്‍ ടാറ്റയുടെ മൃതദേഹവും വഹിച്ചുകൊണ്ടുപോയ ആംബുലന്‍സിന് മുന്നില്‍ ബൈക്കോടിച്ചു പോകുന്ന ശന്തനുവിന്റെ ദൃശ്യം നമ്മള്‍ കണ്ടതാണ്. രത്തന്‍ ടാറ്റയുടെ ബിസിനസ് ഉപദേഷ്ടാവ് എന്ന നിലയിലാണ് ശന്തനു അറിയപ്പെട്ടത്. ടാറ്റ ട്രസ്റ്റില്‍ ജനറല്‍ മാനേജര്‍ പദവിയിലാണ് ശന്തനു പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here