മോദിയുടെ മുഖംമൂടി അ‍ഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി

കെ രാജേന്ദ്രന്‍

രാജ്യത്തെ മതേതര പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തി സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ അക്ഷീണം പരിശ്രമിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരി. 2004ല്‍ എ ബി വാജ്‌പേയ് സര്‍ക്കാരിനെ താഴെയിറക്കുന്നതിലും 2024ല്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത രാഷ്ട്രീയ സാഹചര്യമുണ്ടാക്കിയതിലും യെച്ചൂരി വഹിച്ച പങ്ക് അതുല്ല്യമാണ്.

ഏകകക്ഷി രാഷ്രീയത്തില്‍ നിന്നും രാജ്യം കൂട്ടുകക്ഷി രാഷ്ട്രീയത്തിലേയ്ക്ക് വഴിമാറിയ കാലം. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ഏതെങ്കിലും ഒരു മതേതര പാര്‍ട്ടിയ്ക്ക് തനിച്ച് ചെറുക്കാനാവില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത് സിപിഐഎം ആയിരുന്നു. 1998ല്‍ ബിജെപിയുടെ എന്‍ഡിഎ എന്ന പരീക്ഷണം ലക്ഷ്യം കണ്ടു, എ ബി വാജ്‌പേയ് പ്രധാനമന്ത്രിയായി. വര്‍ഗീയത ആളിക്കത്തിയ ദിനങ്ങള്‍… ഗുജറാത്തില്‍ നടന്നത് വലിയ വംശഹത്യ. മതേതതര കക്ഷികളുടെ കൂട്ടായ്മ അനിവാര്യമായി. അക്കാലത്ത് എന്‍ഡിഎയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും രാജ്യത്ത് വിശാല മതേതര കൂട്ടായ്മ ഉണ്ടാക്കുന്നതിലും അന്നത്തെ സിപിഐഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനൊപ്പം നിന്ന് സീതാറാം യെച്ചൂരി നടത്തിയ ഇടപെടലുകള്‍ നിര്‍ണ്ണായകമായി.

ആ മുഖംമൂടി വീ‍ഴ്‌ത്തിയത് തെരഞ്ഞെടുപ്പിന് മുന്‍പ്

മുലായം സിംഗ് യാദവ്, കരുണാനിധി, ലാലുപ്രസാദ് യാദവ്, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായെല്ലാം യെച്ചൂരിയ്ക്ക് അടുത്ത വ്യക്തിബന്ധമുണ്ടായി. സൗഹൃദങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതില്‍ യെച്ചൂരി തന്ത്രജ്ഞനായിരുന്നു. 2004ല്‍ ബിജെപി സര്‍ക്കാര്‍ മൂക്കുകുത്തി താഴെ വീണു. പക്ഷേ, 2014ല്‍ നരേന്ദ്ര മോദിയിലൂടെ ശക്തമായി തിരിച്ചുവന്നു. 2024ല്‍ രാഷ്രീയക്കാറ്റ് മോദിക്ക് അനുകൂലമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദിയുടെ മുഖംമൂടി അഴിഞ്ഞുവീണു. ഇലക്ടറല്‍ ബോണ്ട് എന്ന തട്ടിപ്പ് സംവിധാനത്തിലൂടെ മോദിയും സംഘവും നടത്തിയ കോഴകളുടെ കെട്ടഴിഞ്ഞു.

ALSO READ | ‘പാർട്ടിയുടെ ശബ്ദം രാജ്യത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനായി’: യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി

മോദി അഴിമതിയുടെ പ്രതിരൂപമായി മാറി. ലക്ഷ്യം കണ്ടത് സുപ്രീംകോടതിയില്‍ യെച്ചൂരി നടത്തിയ നിയമപോരാട്ടമായിരുന്നു. അയോധ്യക്കാര്‍ പോലും മോദിയെ കൈവിട്ടു. ഇങ്ങനെയൊരു ഉദ്യമത്തിന് യെച്ചൂരി ഇറങ്ങിത്തിരിച്ചില്ലായിരുന്നെങ്കില്‍ ജനവിധി മറ്റൊന്നാകുമായിരുന്നു. യെച്ചൂരിയുടെ വിയോഗം സിപിഐഎമ്മിനോ ഇടതുപക്ഷത്തിനോ മാത്രമല്ല, വാക്കുകളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും വര്‍ഗീയതയെ ചെറുത്തിരുന്ന ധീരനായ ഒരു നേതാവിനെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News