ഇഎസ്എ വിജ്ഞാപനം ചെയ്യുന്നതിനുവേണ്ട സംസ്ഥാനത്തിന്റെ കരട് നിർദേശങ്ങൾ കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനക്കായി സമർപ്പിച്ചു

ESA

കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം (ഇഎസ്എ) വിജ്ഞാപനം ചെയ്യുന്നതിനുവേണ്ട സംസ്ഥാനത്തിന്റെ കരട് നിർദേശങ്ങൾ കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനക്കായി സമർപ്പിച്ചു. ജനവാസ മേഖലകൾ ഒഴിവാക്കി, വനമേഖലയിൽ മാത്രം നിജപ്പെടുത്തികൊണ്ടാണിത്. ഇത് സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് പുറപ്പെടുവിക്കേണ്ടത്.

പശ്ചിമഘട്ട പ്രദേശത്തിന്റെ സ്വാഭാവിക ഭൂപ്രകൃതി, ജൈവവൈവിധ്യം നിറഞ്ഞ ഇടതടവില്ലാതെയുള്ള തുടർച്ചാപ്രദേശങ്ങൾ എന്നിവ മാനദണ്ഡമാക്കി പശ്ചിമഘട്ടത്തിന്റെ ഏകദേശം 37% പ്രദേശം, ( 59940 sq.km ) പരിസ്ഥിതി ദുർബല പ്രദേശമായി കസ്തൂരിരംഗൻ സമിതി കണക്കാക്കിയിരുന്നു. അതിൽ കേരളത്തിലെ 123 വില്ലേജുകളുടെ ആകെ വിസ്തൃതി ആയ 13108 sq.km പ്രദേശമാണ് ഇഎസ്ഏ ആയി ചേർത്തത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ പ്രദേശത്തിന്റെ അതിർത്തി, സ്ഥല പരിശോധന ഉൾപ്പെടെ നടത്തി നിർണ്ണയിച്ച് നൽകുവാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചു.

തുടർന്ന് അന്നത്തെ സംസ്ഥാന സർക്കാർ ഡോ. ഉമ്മൻ.വി.ഉമ്മന്റെ നേതൃത്വത്തിൽ നിയമിച്ച 3 അംഗ വിദഗ്ദ്ധ സമിതി കേരളത്തിന്റെ പരിസ്ഥിതിലോല പ്രദേശമായി 123 വില്ലേജുകളിലെ 9993.7 sq. km പ്രദേശം ഉൾപ്പെടുന്നതായും, അതിൽ 9107 sq. km. വന പ്രദേശവും ശേഷിക്കുന്ന 886.7 sq. km. വനേതര പ്രദേശവും ആണെന്നും കണക്കാക്കി റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ ശുപാർശ അംഗീകരിക്കുകയും 2014 ലെ ആദ്യ കരട് ഇ എസ് ഏ വിജ്ഞാപനത്തിൽ കേരളത്തിന്റെ ഇ എസ് ഏ ആയി 9993.7 sq. km. പ്രദേശം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.കരട് 31.07.2024ൽ പുനർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിസ്തൃതി 9993.7 ച. കിമി. ആയാണ് പുനർ വിജ്ഞാപനത്തിലും ഉള്ളത്. എന്നാൽ ഇ എസ് ഏ വില്ലേജുകളുടെ എണ്ണം 123 ൽ നിന്നും 131 ആയി കൂടിയിട്ടുണ്ട്. വില്ലേജുകളിൽ ചിലത് വിഭജിച്ച് പുതിയ വില്ലേജുകൾ രൂപവത്കരിച്ചതിനാൽ ആണ് എണ്ണം വർദ്ധിച്ചത്.

ALSO READ; ‘വയനാട് പുനരധിവാസത്തെ പ്രതിപക്ഷവും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും തുരങ്കംവെക്കുന്നു’: സിപിഐഎം

വിശദമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷം ജനവാസ പ്രദേശങ്ങളും, തോട്ടങ്ങളും ജലാശയങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും ഒഴിവാക്കി സംരക്ഷിത വനപ്രദേശങ്ങളും റിസർവ്വ് വനത്തിലും മാത്രമായി ഇ എസ് ഏ ശുപാർശ ചെയ്യാനാണ് സംസ്ഥാന സർക്കാർ 2018 ൽ തീരുമാനിച്ചത്. വനം വകുപ്പിൽ നിന്നും ലഭ്യമായ ഭൂവിവരങ്ങളും സർവ്വേ ഓഫ് ഇന്ത്യയുടെ വിവരങ്ങളും പരിശോധിച്ച് 92 വില്ലേജുകളിലായി 8656.46 sq. km. കേരളത്തിന്റെ മൊത്തം ഇ എസ് ഏ പ്രദേശമായി കണക്കാക്കി കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ റിപ്പോർട്ട് സമർപ്പിച്ചു. പ്രസ്തുത പ്രദേശത്തിന്റെ ഇ എസ് ഏ മാപ്പ്, അക്ഷാംശ-രേഖാംശ വിവരങ്ങൾ തയ്യാറാക്കുകയും ചെയ്തിതു. അത് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് , GIS മാപ്പ് ഉൾപ്പെടെയുള്ള രേഖകൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. .അത് കേന്ദ്രസർക്കാർ അംഗീകരിച്ചു ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ഇഎസ് ഏ വില്ലേജുകളിലെ അതിർത്തികളിലെ വൈരുദ്ധ്യം, പ്രസ്തുത പ്രദേശത്ത് നടപ്പിലാക്കാൻ പോകുന്ന നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും, നിർദ്ദേശങ്ങളും ആശങ്കകളും പരിഗണിച്ച്, വില്ലേജ്-വനാതിർത്തികൾ പരിശോധിച്ച് ജനവാസ മേഖലകൾ ഒഴിവാക്കി ഇ എസ് ഏ ആയി നിജപ്പെടുത്തേണ്ട പ്രദേശങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല പരിശോധന സമിതി രൂപീകരിച്ചിരുന്നു. തുടർന്ന് വിവിധ തലങ്ങളിലെ പരിശോധനയ്ക്കും വിവരശേഖരണത്തിനും ശേഷം വില്ലേജ് അതിർത്തികൾ, വനാതിർത്തികൾ, തുടങ്ങിയവ വേണ്ടപക്ഷം സ്ഥലപരിശോധന സഹിതം നടത്തി അന്തിമമാക്കുന്നതിനായി അതതു ജില്ലാതല കമ്മിറ്റികൾക്ക് കൈമാറി. അതനുസരിച്ച് 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്ററായി ഇ എസ് ഏ കണക്കാക്കിയിട്ടുണ്ട്. ഈ തുടർ ഭേദഗതികൾ ഉള്ളപക്ഷം വേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതായിരിക്കുമെന്ന വിവരം സഹിതം കേന്ദ്ര സർക്കാരിന് കൈമാറി.അവസാന നടപടി ക്രമത്തിന്റെ ഭാഗമായി ഈ രേഖകൾ എല്ലാ പഞ്ചായത്തുകളിലും കൈമാറുന്നതിനായി 2024 മാർച്ച് മാസത്തിൽ പഞ്ചായത്ത് വകുപ്പിന് നൽകി. കരട് പ്രൊപ്പോസൽ പരിസ്ഥിതി കാലാവസ്ഥ ഡിറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ പഞ്ചായത്തുകളും വേണ്ട ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. അത് പരിശോധിച്ച് തിരുത്തലുകൾ വരുത്തിയ രേഖകളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇനി സംസ്ഥാന സർക്കാർ കൈമാറുക.

13.11.2013 ലെ നിർദ്ദേശങ്ങളും, നിലവിലത്തെ കരട് വിജ്ഞാപനവും അനുസരിച്ച് ഇ എസ് ഏ യിൽ മണൽ ഖനനം ഉൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങൾ താപ നിലയങ്ങൾ സെൻ്റട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള ‘റെഡ് കാറ്റഗറി’ വിഭാഗത്തിൽ ഉൾപ്പെട്ട പുതുതായി ആരംഭിക്കുന്ന വ്യവസായങ്ങൾ എന്നിവയും പറ്റില്ല. നിലവിലുള്ള വ്യവസായങ്ങൾക്കു നിയന്ത്രണം ബാധകമല്ല. 20000 sq. m. ന് മുകളിലുള്ള കെട്ടിട നിർമ്മാണം, ടൗൺഷിപ്പ്, ഏരിയ ഡെവലപ്മെന്റ് പദ്ധതികൾ എന്നിവയ്ക്ക് നിരോധനമുണ്ട്. നിലവിലുള്ള വീടുകൾ പുതുക്കി പണിയുന്നതുൾപ്പെടെയുള്ള മറ്റു നിർമ്മാണപ്രവർത്തികൾക്ക് തടസ്സമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News