പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരാഗ്യം; വെര്‍ച്വല്‍ ഫോണ്‍ ഉപയോഗിച്ച് ഭീഷണി, പ്രതിയെ തന്ത്രപരമായി കുടുക്കി പൊലീസ്

പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍, ഒപ്പമുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പെണ്‍കുട്ടിയുടെ പിതാവിന് അയച്ചു നല്‍കിയ യുവാവ് കടുത്തുരുത്തി പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ കുടുങ്ങി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ വെര്‍ച്വല്‍ ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ പിതാവിന് ചിത്രങ്ങളും വീഡിയോയും അയച്ചു നല്‍കിയ പ്രതിയെയാണ് കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ ഭാഗത്ത് പോള്‍ വില്ലയില്‍ ജോബിന്‍ ജോസഫ് മാത്യു (19)വിനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ALSO READ:മാമിയുടെ തിരോധാന കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ സംഘം യോഗം ചേര്‍ന്നു

മാസങ്ങള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. ദിവസങ്ങള്‍ക്കു മുന്‍പ് കടുത്തുരുത്തി സ്വദേശിയായ പതിനെട്ടുകാരിയുടെ പിതാവിന്റെ ഫോണിലേയ്ക്ക് പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോയും എത്തുകയായിരുന്നു. ഒറ്റ തവണ മാത്രം കാണാന്‍ സാധിക്കുന്ന രീതിയില്‍ പല ദിവസങ്ങളിലും രാത്രികാലത്താണ് ചിത്രങ്ങള്‍ എത്തിയിരുന്നത്. പല നമ്പരുകളില്‍ നിന്നും ചിത്രങ്ങള്‍ ലഭിച്ചതോടെ കുടുംബം ആകെ അസ്വസ്ഥരായി. ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ ലഭിച്ച ശേഷം കാണാന്‍ പിതാവ് വൈകിയാല്‍ വിദേശ നമ്പരുകളില്‍ നിന്നടക്കം ഫോണ്‍ ചെയ്ത് വീഡിയോയും, ചിത്രങ്ങളും കാണാന്‍ നിര്‍ദേശിക്കുന്നതും പതിവായിരുന്നു.

ALSO READ:മലപ്പുറത്ത് പൊലീസിൽ നടപടി; ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി

ഇത്തരത്തില്‍ വലിയ തോതില്‍ ശല്യം അതിരൂക്ഷമായതോടെയാണ് വീട്ടുകാര്‍ കടുത്തുരുത്തി പൊലീസിനെ സമീപിച്ച് പരാതി നല്‍കുന്നത്. തുടര്‍ന്നു, പൊലീസ് സംശയമുള്ളവരെ ഓരോരുത്തരെയായി നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് പ്രതിയെപ്പറ്റി സൂചന ലഭിക്കുന്നത്. കടുത്തുരുത്തി സ്വദേശിയായ പതിനെട്ട് കാരിയെ ജോബിന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് ഇരുവരും സൗഹൃദത്തില്‍ ആകുകയും ചെയ്തു. ഇതിനിടെ വിദേശത്തേയ്ക്ക് പഠനത്തിനായി പെണ്‍കുട്ടി പോയതിന് ശേഷമാണ് ഇത്തരത്തില്‍ പിതാവിന്റെ ഫോണിലേയ്ക്ക് നിരന്തരം വീഡിയോയും, ചിത്രങ്ങളും എത്തിയിരുന്നതെന്നും പൊലീസ് മനസിലാക്കി. തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന്, ഇയാളുടെ മൊബൈല്‍ ഫോണും സ്മാര്‍ട്ട് വാച്ചും പിടിച്ചെടുത്തു പരിശോധന നടത്തിയപ്പോഴാണ് സന്ദേശം അയക്കുന്ന രീതി അടക്കം കണ്ടെത്തിയത്.

ജോബിന്റെ ഭീഷണി ഇങ്ങനെ –
താനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു വിദേശത്തേയ്ക്ക് അയച്ചതാണ് എന്നു വിശ്വസിച്ച ജോബിന്‍, ഇതിനു പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സോഫ്റ്റ് വെയര്‍ ടെക്നീഷ്യനായ ജോബിന്‍, തന്റെ പ്രതികാരം തീര്‍ക്കുന്നതിനായി യുട്യൂബിലൂടെ നോക്കി ഹാക്കിങ് പഠിച്ചു. തുടര്‍ന്ന്, സ്വന്തം ഫോണില്‍ വെര്‍ച്വല്‍ ഫോണ്‍ സൃഷ്ടിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഓരോ നമ്പരുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും സ്വന്തമാക്കിയ ശേഷം ഇതില്‍ വാട്‌സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് പെണ്‍കുട്ടിയുടെ പിതാവിന് വീഡിയോയും, ചിത്രങ്ങളും അയച്ചു നല്‍കി. ഇത്തരത്തില്‍ വീഡിയോയും ചിത്രങ്ങളും പെണ്‍കുട്ടിയുടെ പിതാവ് കാണാത്ത സാഹചര്യമുണ്ടായാല്‍ പ്രതി ഉടന്‍ തന്നെ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഇവ കാണാന്‍ നിര്‍ബന്ധിക്കും. പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്തതോടെയാണ് ഇതുസംബന്ധിച്ചുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചത്. വിശദമായ പരിശോധനയ്ക്കായി പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി. എസ് റെനീഷ് , സീനിയര്‍ സി പി ഒ മനോജ് പി.യു, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ജോര്‍ജ്, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News